school activity calander

x

Wednesday 17 September 2014

ഒരു പുസ്തകം മരിക്കുന്നതിങ്ങനെ...!

വിദ്യാരംഗം കലാസാഹിത്യവേദി ഈ വര്‍ഷം അധ്യാപകര്‍ക്കായി നടത്തിയ സംസ്ഥാനതല കവിതാരചനാ മത്സരത്തില്‍ സമ്മനാര്‍ഹമായ കവിത 

പ്രതാപന്‍ അഴീക്കോട്
ജി.എഫ്.എച്ച്.എസ്.എസ്.ബേക്കല്‍
ഒരു പുസ്തകം മരിക്കുന്നതിങ്ങനെ...!
      

ലമാരയില്‍ കുടിയിരുത്തപ്പെട്ട ആദ്യദിവസം
ലൈബ്രേറിയന്‍ പുസ്തകത്തെ
വീട്ടില്‍ കൊണ്ടുപോയി.
പുതുമണം മാറാത്ത പുസ്തകം
തുപ്പലും തോണ്ടലും അറിയാത്ത പുസ്തകം
അത്താഴം കഴിഞ്ഞ്
അരക്കാതം നടന്നുവന്ന പുമാന്‍
കിടക്ക തട്ടിവിരിച്ചു.
മേശപ്പുറത്തിരിക്കുന്ന പുസ്തകത്തെ
അലസമായൊന്നു നോക്കി,കൈയിലെടുത്തു.
കിടക്കയിലമര്‍ന്നുകൊണ്ടയാള്‍

അരപ്പേജ് വായിച്ചു.
നിദ്രവന്ന് കൂട്ടുവിളിച്ചപ്പോള്‍
പുസ്തകത്തെയെടുത്ത് മേശമേലേക്കെറിഞ്ഞ്
അയാള്‍ കൂടെപ്പോയി!
പുസ്തകത്തിന്റെ നെറ്റി മുറിഞ്ഞിരുന്നു.
ചോര പൊടിഞ്ഞില്ലെങ്കിലും
മനസ്സു നൊന്തു-
അതിനും ഒരു ഹൃദയമുണ്ടല്ലോ!

പിറ്റേന്ന്-
സൂക്ഷിപ്പുകാരന്‍ പുസ്തകത്തെ വീണ്ടും
അലമാരയ്ക്കുള്ളിലടച്ചു.
അന്നുച്ചയ്ക്കാണ്
പ്രണയം തലയ്ക്കുപിടിച്ച ഒരു സീനിയര്‍ വിദ്യാര്‍ത്ഥി
പുസ്തകത്തെ കൈവശപ്പെടുത്തിയത്
പൂമരച്ചോട്ടില്‍ കാമുകിയോടൊത്തിരുന്ന്
പ്രണയം പങ്കുവയ്ക്കുമ്പോള്‍
അവന്റെ പൃഷ്ഠത്തിനടിയില്‍
പുസ്തകത്തിന് ശ്വാസം മുട്ടി!
വെറിയന്‍ കാമുകന്‍ അശ്ലീലച്ചുവയുള്ള
തമാശകള്‍ പറഞ്ഞ് ചിരിച്ചപ്പോള്‍
പുസ്തകത്തിന് ഓക്കാനം വന്നുപോയി.
-അതിനുമുണ്ടല്ലോ ഒരു മനസ്സ് !
ഏഴാം നാള്‍ തിരിച്ചേല്പിക്കപ്പെട്ടപ്പോള്‍
പുസ്തകത്തിന്റെ പുറംചട്ട
മുക്കാലും മുഷിയുകയും
ഏറെയൊക്കെ കീറുകയും ചെയ്തിരുന്നു.

ബുദ്ധിജീവി പരിവേഷമുള്ള
ഒരു പ്രൊഫസറാണ്
അടുത്തദിവസം ആ പുസ്തകത്തെ
കൈവശപ്പെടുത്തിയത്.
ഒന്നാം നാള്‍ അയാളതിനെ
തോളിലിറുക്കി നടന്നു.
പിന്നൊരു നാള്‍ ഉച്ചയ്ക്ക്
ഒരു യൂണിയന്‍ മീറ്റംഗില്‍ പങ്കെടുക്കുമ്പോള്‍
കൂടെക്കൊണ്ടുപോയി.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും
ക്ഷാമബത്താ കുടിശ്ശികയുടെയും
ചൂടും ചൂരും കൊണ്ട് കലങ്ങിമറിഞ്ഞ
മീറ്റിംഗിനിടയില്‍
പ്രൊഫസര്‍ പലവട്ടം പുസ്തകത്തെ
മേശപ്പുറത്തിടിച്ച്
തന്റെ വാദമുഖങ്ങള്‍ കൊഴുപ്പിച്ചു!
ആശയവാദത്തിന്റെ പുളിച്ചുതികട്ടലിനിടയില്‍
പുസ്തകം കൈവിട്ട് നിലത്തുവീണതും
അതിന്റെ നെഞ്ചകം വിങ്ങിപ്പൊട്ടിയതും
ആരും ശ്രദ്ധിച്ചില്ല.
ഗതികെട്ട പുസ്തകത്തിന്റെ
സന്ധിബന്ധങ്ങളറ്റത് അങ്ങനെയത്രേ!
പ്രൊഫസറുടെ കരവലയത്തില്‍ നിന്ന്
രക്ഷ പ്രാപിച്ച പുസ്തകം
അലമാരയില്‍ ഒരു മൂലയില്‍
ഒതുങ്ങിക്കൂടി.
അതിനു മടുത്തുകഴിഞ്ഞിരുന്നു.
അന്നു വൈകുന്നേരം-
ലൈബ്രറി ഹാളില്‍ നടന്ന സെമിനാറില്‍
'വായനയുടെ പൂക്കാല'ത്തെക്കുറിച്ച്
പുസ്തകങ്ങളെ മുഴുവന്‍ സാക്ഷിനിര്‍ത്തിക്കൊണ്ട്
പ്രൊഫസര്‍ ഉദ്ഘോഷിച്ചു:
വായന മരിക്കുന്നില്ല ; ഒരിക്കലും!
(വായനയല്ല,
പുസ്തകങ്ങളാണ് മരിച്ചുകൊണ്ടിരിക്കുന്നത്
എന്ന്
മച്ച് താങ്ങിക്കിടന്ന ഒരു പല്ലി
ചിലച്ചത്
അപ്പോള്‍ ആരെങ്കിലും
കേട്ടുകാണുമോ എന്തോ...!?)

5 comments:

 
Blogger Templates